Wednesday, June 17, 2026

അവസാനം... ഒടുവിൽ അവൾക്കായി!

Sunday, July 24, 2016

=====================

രചന : സജീവൻ

24 ജൂലൈ 2016.

ഒരു ഞായറാഴ്ചയുടെ തുടക്കം. 

=====================

ഞായറാഴ്ചകളുടെ പ്രഭാതങ്ങൾക്ക് ഞങ്ങളുടെ വീട്ടിൽ എപ്പോഴും വെളിച്ചെണ്ണയുടെ മണമാണ്. മൂത്തുവിറച്ച കാച്ചിയ വെളിച്ചെണ്ണ തലയിൽ തേച്ചുപിടിപ്പിച്ചു തരുന്ന ആ പഴയ ഞായറാഴ്ചകൾ. പക്ഷേ, പതിവുപോലെ അന്നും എന്റെ ഉള്ളിൽ കനലരിഞ്ഞു തുടങ്ങിയിരുന്നു. "ഉണ്ണിമോളെ... ഇങ്ങോട്ട് വന്നേ, മുടി കോതിയൊതുക്കാം..."

അടുക്കളയിൽ നിന്ന് അമ്മയുടെ വിളി വന്നപ്പോഴേ എന്റെ ചുണ്ടുകൾ കോടി. വിളി എനിക്കല്ല, എന്റെ ചേച്ചിക്കാണ്. അമ്മയ്ക്ക് എപ്പോഴും ചേച്ചിയെ മതി. ആദ്യത്തെ കണ്മണിയോടുള്ള ആ പ്രത്യേക വാത്സല്യം കാണുമ്പോൾ എന്റെ കൗമാരമനസ്സിൽ ഒരു കുസൃതിക്കുശുമ്പ് പുകയാൻ തുടങ്ങും. 'ഞാൻ ഈ വീട്ടിൽ ആരുമല്ലല്ലോ' എന്ന കടുംപിടുത്തത്തോടെ ഞാൻ ജനലരികിലേക്ക് മാറിനിന്നു. മനസ്സിന്റെ അമർഷം മുഖത്ത് വലിഞ്ഞുമുറുകി. എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് ഞാൻ പുറത്തേക്ക് നോക്കി. ജനലിലൂടെ വന്ന കാറ്റ് എന്റെ അഴിച്ചിട്ട മുടിയിഴകളെ തഴുകിയപ്പോൾ എനിക്ക് അമ്മയോട് കൂടുതൽ ദേഷ്യം തോന്നി—'എന്റെ മുടി കാറ്റിന് പോലും നോക്കാൻ അറിയാം, അമ്മയ്ക്ക് മാത്രം അറിയില്ല!

കയ്യിൽ ചൂടുള്ള ഉപ്പുമാവ് പാത്രവുമായി അച്ഛൻ ആ മുറിയിലേക്ക് വന്നത് അപ്പോഴാണ്. ജനലിലൂടെ പുറത്തെ മാവിൻചില്ലകൾ നോക്കി നിൽക്കുന്ന എന്റെ മുഖത്തെ ചെറിയ പരിഭവങ്ങൾ അച്ഛൻ പെട്ടെന്ന് തിരിച്ചറിഞ്ഞു. "എന്താ നിന്റെ പരിഭവം? എന്തുപറ്റി മോളേ...?" 

അച്ഛൻ മെല്ലെ ചോദിച്ചു.

ആ വാക്കുകൾ കേട്ടതും എന്റെ ഉള്ളിലെ സങ്കടത്തിന്റെ അണക്കെട്ട് പൊട്ടി. അപ്പോഴും അമ്മ അതൊന്നും ശ്രദ്ധിക്കാതെ, അതീവ വാത്സല്യത്തോടെ ചേച്ചിയുടെ മുടിയിൽ എണ്ണ തേച്ചുപിടിപ്പിക്കുകയായിരുന്നു. 

ചേച്ചിയുടെ കണ്ണുകൾ അടഞ്ഞിരുന്നു, അമ്മയുടെ വിരലുകൾ അവളുടെ തലയോട്ടിയിൽ തലോടുമ്പോൾ അനുഭവപ്പെടുന്ന ആ സുഖത്തിൽ അവൾ പ്രപഞ്ചം മറന്നു ഇരിക്കുകയാണ്. അമ്മയുടെ ആ സ്നേഹപ്രകടനം കാണുമ്പോൾ എനിക്ക് അസൂയ മൂത്തു.

 "എപ്പോഴും ചേച്ചിയെ ആദ്യം... ഞാൻ എപ്പോഴും രണ്ടാമത്!

 ചേച്ചിക്ക് കൊടുക്കുന്ന ആ സ്നേഹം എനിക്ക് തരുമ്പോൾ അമ്മയ്ക്ക് എന്താ

 കുറഞ്ഞുപോവുക?" എന്റെ മനസ്സ് വീണ്ടും പുകഞ്ഞു. കൺകോണിൽ ഒരു നീറ്റൽ പടർന്നു, രണ്ടു തുള്ളി കണ്ണീർ കവിളിലൂടെ ഒലിച്ചിറങ്ങി. ഞാൻ അത് വേഗം തുടച്ചുമാറ്റി.

 പക്ഷേ, അമ്മ തിരിഞ്ഞു നോക്കിയപ്പോൾ ആ കണ്ണ് തുടയ്ക്കൽ കണ്ടു. അമ്മയുടെ കണ്ണുകളിൽ ഒരു നിമിഷം ദേഷ്യവും, തൊട്ടടുത്ത ക്ഷണത്തിൽ അളക്കാനാവാത്ത എന്തോ ഒരു വികാരവും മിന്നിമറഞ്ഞു. 

ആ നോട്ടം താങ്ങാനാവാതെ ഞാൻ മുഖം തിരിച്ചു.  ഞാൻ എന്തോ വിളിച്ചുപറയാൻ ആഞ്ഞതാണ്.

 പക്ഷേ അച്ഛൻ ഇടപെട്ടു: 

"അത് ശരിയാ... എപ്പോഴും അങ്ങനെ ചെയ്യാൻ പാടില്ല. രണ്ടാമത്തെ ആൾക്കും ഒരേ പരിഗണന കൊടുക്കണം. "

അമ്മ അച്ഛനെ രൂക്ഷമായി ഒന്നു നോക്കി. അച്ഛൻ അതൊന്നും വകവെക്കാതെ ഉപ്പുമാവ് കഴിക്കാൻ തുടങ്ങി. 

അച്ഛൻ എന്റെ പക്ഷം പിടിച്ചപ്പോൾ എനിക്ക് വല്ലാത്തൊരു ആശ്വാസവും ഒപ്പം ഉള്ളിൽ ഒരു കുസൃതിവിജയത്തിന്റെ ഭാവവും തോന്നി. ഞാൻ അച്ഛന്റെ അരികിലേക്ക് കൊഞ്ചിക്കൊണ്ട് ചെന്നു. 


"എപ്പോഴും അങ്ങനെയാ അച്ഛാ ഈ അമ്മ... ഞാൻ എപ്പോഴും പിന്നിലാണ്, അല്ലേ? "

അച്ഛൻ പാത്രത്തിൽ നിന്നും തലയുയർത്തി എന്നെ നോക്കി.

 സ്നേഹം കൂടുമ്പോൾ മാത്രം വിളിക്കുന്ന ആ ശൈലിയിൽ അച്ഛൻ പറഞ്ഞു:

 "അല്ലടാ മോനേ..."

"നിന്നോടുള്ള സ്നേഹം ചിലപ്പോൾ നിനക്ക് തോന്നുന്നത് പോലെയല്ല. അമ്മയ്ക്ക് രണ്ടു മക്കളും ഒരേപോലെയാണ്. നീ ആഫ്രിക്കയിലെ കുട്ടികളുടെ കാര്യമൊക്കെ ഒന്ന് ആലോചിച്ചു നോക്കൂ... അവർക്ക് ഈ എണ്ണ തേക്കാനും വഴക്കിടാനും ഒക്കെ ഒരു അമ്മയുണ്ടോ? "

അച്ഛൻ ഒരു ബന്ധവുമില്ലാത്ത ആഫ്രിക്കൻ കഥ പറഞ്ഞപ്പോൾ എന്റെ സങ്കടമൊക്കെ മാറി ദേഷ്യം വന്നു. അപ്പോഴേക്കും അമ്മ ചേച്ചിയുടെ മുടി കെട്ടിവെച്ച് കഴിഞ്ഞ് എണ്ണപ്പാത്രവുമായി എന്റെ നേർക്ക് തിരിഞ്ഞിരുന്നു. 

ഇനി അമ്മയുടെ വക 'എണ്ണക്കണ്ണീരിന്റെ' പ്രഭാഷണം തുടങ്ങും. ഞാനും ചേച്ചിയും അച്ഛനും കേട്ട് മടുത്തതാണ് അത്.

 അമ്മയുടെ ആ വഴക്ക് കേൾക്കാതിരിക്കാൻ അച്ഛൻ പതിയെ ഉപ്പുമാവ് പാത്രവുമെടുത്ത് പുറത്തെ മുറിയിലേക്ക് വലിഞ്ഞു.

 അവിടെയിരുന്ന് രാമായണം കേട്ടുകൊണ്ട് അച്ഛൻ സമാധാനമായി ഭക്ഷണം കഴിക്കാൻ തുടങ്ങി. അച്ഛൻ അങ്ങനെയൊരു 'എനർജി സേവിങ്' ടാക്റ്റിക്സ് എപ്പോഴും പുറത്തെടുക്കാറുണ്ട്. 

 ഞാൻ വീണ്ടും ജനലരികിലേക്ക് നോക്കി നിന്നു. മനസ്സിന് ഒരല്പം ശാന്തി വേണം. കൗൺസിലിംഗ് ടീച്ചർ അമ്മയോട് പറഞ്ഞിട്ടുണ്ട്, ഈ പ്രായത്തിൽ കുട്ടികൾക്ക് ഇങ്ങനെയൊക്കെ കുശുമ്പും ദേഷ്യവും തോന്നുന്നത് സ്വാഭാവികമാണെന്ന്.

 അതുകൊണ്ട് ചേച്ചിയെ എങ്ങനെ ഒന്ന് അമ്മയെക്കൊണ്ട് ചീത്ത കേൾപ്പിക്കാം എന്ന കുസൃതി നിറഞ്ഞ 'പാര'കളെക്കുറിച്ചാണ് ഞാൻ ചിന്തിച്ചത്.

പെട്ടെന്ന് അച്ഛൻ എന്നെ വീണ്ടും അരികിലേക്ക് വിളിച്ചു. അച്ഛൻ കാപ്പി കുടിക്കുകയായിരുന്നു. 

ഒപ്പം ഇന്നലെ ആരോ കൊടുത്ത ഒരു പുതിയ ഡയറിയും പേനയും മേശപ്പുറത്തിരിപ്പുണ്ട്. 

 "നിന്റെ മനസ്സിൽ ഉണ്ടായ ഇന്നത്തെ ദുഃഖം, ഈ വിഷമം... ഒക്കെ ഇതിലേക്ക് എഴുതൂ. ഒരു കഥ പോലെ. അച്ഛൻ സഹായിക്കാം,"

 അച്ഛൻ പേന എന്റെ കയ്യിലേക്ക് തന്നു.  "എന്താ അച്ഛാ ഇത്... എനിക്ക് വയ്യ," 

 ഞാൻ വീണ്ടും കൊഞ്ചി."എഴുതടാ മോനേ..." 

അച്ഛൻ വിട്ടില്ല. ആ സ്നേഹവിളിക്ക് മുന്നിൽ എനിക്ക് തോൽക്കേണ്ടി വന്നു. ഞാൻ പേനയെടുത്ത് ഡയറിയുടെ വെളുത്ത താളുകളിലേക്ക് എന്റെ മനസ്സിന്റെ കുറുമ്പുകളും സങ്കടങ്ങളും കോറിയിട്ടു. ഞാൻ എഴുതിക്കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് അമ്മയുടെ ഉച്ചത്തിലുള്ള വിളി വന്നു: "ഡീ... എത്ര നേരമായി ഞാൻ ഈ കുട്ടിക്ക് വേണ്ടി കാത്തിരിക്കുന്നു! അവസാനം അവൾ വരികേയേ ഇല്ലേ? എന്നിട്ട് സങ്കടം പറഞ്ഞോളും! "

അമ്മയുടെ ആ വിളിയിൽ ദേഷ്യമായിരുന്നില്ല, മറിച്ച് നേരം വൈകുന്നതിലുള്ള വ്യാകുലതയായിരുന്നു. ചേച്ചിയുടെ മുടി ഒതുക്കാൻ അമ്മ എടുത്തതിനേക്കാൾ കൂടുതൽ സമയം അമ്മ എനിക്കായി മാറ്റിവെച്ചിട്ടുണ്ടെന്ന് ആ വിളിയിൽ എനിക്ക് മനസ്സിലായി. ആ സ്നേഹം തിരിച്ചറിഞ്ഞപ്പോൾ ഉള്ളിലെ കുറുമ്പ് പതുക്കെ അലിഞ്ഞുപോയി. ഇനിയും വൈകിയാൽ അമ്മയുടെ വഴക്ക് നീളും. അതുകൊണ്ട് ഈ കഥ ഞാൻ ഇവിടെ അവസാനിപ്പിക്കുകയാണ്. 

അതെ, ഒടുവിൽ... അവസാനം എന്റെ എണ്ണ തേക്കുന്ന ഊഴം എത്തിക്കഴിഞ്ഞു. അമ്മയുടെ കൈകളുടെ ചൂടിലേക്കും സ്നേഹത്തിലേക്കും ഞാൻ നടന്നു നീങ്ങി.

ഈ കഥ ഇവിടെ അവസാനിക്കുന്നു....

ശുഭം!

(ശ്രീലയുടെ ചിന്തകൾ ഇവിടെ തീരുന്നു. അവൾ ഡയറി മടക്കി അമ്മയുടെ മടിയിലേക്ക് തലവെച്ചു കിടക്കുമ്പോൾ, അമ്മയുടെ വിരലുകൾ അവളുടെ തലമുടിയിൽ പടർന്നപ്പോൾ, അവൾ അറിഞ്ഞു—അമ്മയുടെ ആദ്യത്തെ വിളി ചേച്ചിക്കായിരുന്നെങ്കിലും, അമ്മയുടെ ഉള്ളിലെ ഏറ്റവും ആഴമേറിയ വാത്സല്യത്തിന്റെ തലോടൽ എപ്പോഴും ഈ അനിയത്തിക്കുട്ടിക്കുള്ളതായിരുന്നു എന്ന്!

സജീവൻ

24/07/2016

വീട്ടിലെ ഒരു നിത്യ സംഭവമായി താരതമ്യം ചെയ്ത് ഒരു മോളുടെ ഭാവനയിൽ എഴുതിയ കഥ ആണിത്..


No comments: