തൊടിയിലെ തൊട്ടാവാടി
============================
Sajeevan ( 19.02.2023)
============================
കാവിലെ വിളക്കുതറയിൽ ദീപാരാധനയുടെ മണിനാദം മുഴങ്ങാൻ ഇനിയും സമയമുണ്ട്. അമ്മയുടെ തിടുക്കം കൂട്ടിയുള്ള വിളി കേട്ടാണ് ഞാൻ ഇറങ്ങിയത്. കാവിലേക്ക് പോകാൻ തൊടിയിലൂടെയുള്ള ആ കുഞ്ഞു നടവഴിയാണ് എളുപ്പവഴി. ഇരുവശവും പച്ചപ്പുല്ലും കാട്ടുചെടികളും നിറഞ്ഞ ആ വഴിയിലൂടെ പട്ടുപാവാടയൊന്ന് പൊക്കിപ്പിടിച്ച് ഞാൻ പതുക്കെ നടന്നു.
നടവഴിയുടെ വശങ്ങളിൽ പട്ടുനൂൽ പന്തുകൾ പോലെ പിങ്ക് നിറത്തിൽ തൊട്ടാവാടിപ്പൂക്കൾ വിരിഞ്ഞു നിൽപ്പുണ്ടായിരുന്നു. അറിയാതെയൊരു കൗതുകത്തിന് ഞാനതിലൊരു ഇലത്തുമ്പിൽ വിരൽ തൊട്ടു.
പെട്ടെന്നാണ് അത് സംഭവിച്ചത്! പച്ചപ്പരപ്പിലെ ആ നനുത്ത ഇലകൾ ഒന്നിനുപുറകെ ഒന്നായി പതുക്കെ കൂമ്പിപ്പോയി. "ഞാനൊന്നും അറിഞ്ഞില്ലേ രാമാ..." എന്ന മട്ടിൽ, നാണത്തോടെ അവൾ തലതാഴ്ത്തി നിന്നു. അത് കണ്ടപ്പോൾ ഉള്ളിലൊരു കുറ്റബോധം. പാവം! വെറുതെ ഇരുന്നവളെ ഞാനായിട്ട് ശല്യം ചെയ്തതാണല്ലോ.
ആ പരിഭവം മാറ്റാനായി ഞാൻ താഴേക്ക് കുനിഞ്ഞു. അവളെയൊന്ന് മെല്ലെ തലോടാൻ കൈ നീട്ടിയതേയുള്ളൂ... പെട്ടെന്ന് കൈവിരലിൽ ഒരു സൂചിമുന കൊണ്ടതുപോലെ!
"ആഹ്!..." ഞാൻ പെട്ടെന്ന് കൈ പിൻവലിച്ചു.
നോക്കുമ്പോൾ വിരൽത്തുമ്പിൽ ദാ, ഒരു കുഞ്ഞു ചോരപ്പൊട്ട്. നിമിഷങ്ങൾക്കകം അത് വലുതായി ഒരു ചുവന്ന മുത്തുമണി പോലെ തിളങ്ങി.
"ദുഷ്ടത്തി! എന്തുമാത്രം കുറുമ്പാടി നിനക്ക്!" ഞാൻ വിരൽ ചുണ്ടോട് ചേർത്ത് ആ ചോരത്തുള്ളിയുടെ ഉപ്പുരസം നുകരുമ്പോൾ മനസ്സിൽ അവളോട് പരിഭവം തോന്നി. അവിടെയിരുന്നിട്ടും കാര്യമില്ലെന്ന് കണ്ട് ഞാൻ പിണങ്ങി എഴുന്നേറ്റു നടക്കാൻ ആഞ്ഞു.
പക്ഷേ, അപ്പോഴാണ് ആ രസം! എന്റെ പട്ടുപാവാടയുടെ അറ്റത്ത് പിടിച്ച് ആരോ പിന്നോട്ട് വലിക്കുന്നു.
ഞാൻ ഞെട്ടിത്തിരിഞ്ഞു നോക്കി. അതാ, തൊട്ടാവാടിമുള്ള് എന്റെ പാവാടത്തുമ്പിൽ കൊളുത്തിപ്പിടിച്ചിരിക്കുന്നു! ചുറ്റും നോക്കിയപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്. അതൊരു ചെറിയ ചെടിയല്ല, തൊട്ടാവാടികളുടെ ഒരു വലിയ ലോകം തന്നെയാണ് അവിടെയുള്ളത്. എന്റെ പിണക്കം കണ്ട് ചിലരൊക്കെ 'ഞങ്ങളൊന്നും അറിഞ്ഞില്ലേ' എന്ന മട്ടിൽ കണ്ണ് പൂട്ടി ഉറക്കം നടിക്കുന്നു. എന്നാൽ എന്നെ കുത്തിയ ആ കുറുമ്പി മാത്രം, "എന്നെ വിട്ടു പോവുകയാണോ?" എന്ന് ചോദിക്കുന്ന മട്ടിൽ എന്നെത്തന്നെ നോക്കി നിൽക്കുന്നതായി തോന്നി. തൊട്ടടുത്തുള്ള വേറെ ചില ചെടികൾ "എന്നെക്കൂടി ഒന്ന് തൊടൂ, ഞാനും ഉറങ്ങാം" എന്ന് ആംഗ്യം കാണിക്കുന്നത് പോലെ.
അവരുടെ ആ സ്നേഹത്തിനു മുന്നിൽ എന്റെ പിണക്കമെല്ലാം അലിഞ്ഞുപോയി. ഞാൻ വീണ്ടും ആ വഴി വക്കിൽ ഇരുന്നു. പതുക്കെ ഫോണെടുത്ത് ആ പച്ചപ്പരപ്പിന്റെയും കുഞ്ഞു പൂക്കളുടെയും മനോഹരമായൊരു ചിത്രമൊപ്പിയെടുത്തു. അതിനുശേഷം, അവരറിയാതെ മെല്ലെ, എന്റെ പാവാടത്തുമ്പ് ആ കുഞ്ഞു കൈവിരലുകളിൽ നിന്നും മോചിപ്പിച്ചു.
അവരോട് വല്ലാത്തൊരു ആത്മബന്ധം തോന്നിയ നിമിഷമായിരുന്നു അത്. അവർക്കായി എന്തെങ്കിലും ചെയ്യണം. ഞാൻ ഫോണിൽ വാട്സാപ്പ് തുറന്ന്, എടുത്ത ആ ചിത്രം സ്റ്റാറ്റസായി നൽകി. അതിനു താഴെ ഇങ്ങനെ കുറിച്ചു:
"ഒരു കാലത്ത് ഞാനും നിന്നെപ്പോലെയൊരു തൊട്ടാവാടിപ്പെണ്ണായിരുന്നു. ആരും കാണാതെ കൈനിറയെ കുറുമ്പുകളും കുരുത്തക്കേടുകളും ഒപ്പിച്ചു നടക്കുന്നവൾ. എന്നിട്ടും ആരെങ്കിലും നോക്കിയാൽ നിന്നെപ്പോലെ കണ്ണടച്ചു നിൽക്കും, ഒന്നും അറിയാത്ത പാവത്തെപ്പോലെ. അവർ പോയിക്കഴിഞ്ഞാൽ മെല്ലെ മിഴി തുറന്ന് ചുറ്റും നോക്കും. ആരുമില്ലെന്ന് ഉറപ്പായാൽ പതുക്കെ പറയും: "മുള്ളുണ്ടായിട്ടും ഞാൻ എപ്പോഴും തോറ്റു തരുന്നത് തോൽക്കാൻ ഭയന്നിട്ടല്ല കേട്ടോ, മറിച്ച് എന്നെ സ്നേഹിക്കുന്നവർ ജയിച്ചു സന്തോഷിക്കട്ടെ എന്ന് കരുതിയിട്ടാണ്..."
അത്രയും ടൈപ്പ് ചെയ്ത് സ്റ്റാറ്റസ് പോസ്റ്റ് ചെയ്തപ്പോൾ മനസ്സിൽ എന്തില്ലാത്തൊരു ആശ്വാസം തോന്നി. പിന്നെ അവിടെ നിൽക്കാതെ തൊടിയിലൂടെ ഒരോട്ടമായിരുന്നു. ഉമ്മറത്തെത്തിയപ്പോഴേക്കും അമ്മ ഉണ്ടാക്കിവെച്ച നല്ല ചൂടുപുട്ടിന്റെ മണം മൂക്കിലടിച്ചു. അതും വാരിവലിച്ച് കഴിച്ച് മുറിയിലെത്തിയപ്പോഴേക്കും ഫോണിൽ ദാ, അപ്പുവിന്റെ കമന്റ് വന്നിരിക്കുന്നു:
"നിനക്കെന്താടി വട്ടായോ? നീയും നിന്റെയൊരു തൊട്ടാവാടിയും! 😜"
ഞാൻ ഫോൺ നെഞ്ചോട് ചേർത്ത് എന്റെ വിരലിലേക്ക് നോക്കി. ആ ചുവന്ന ചോരപ്പാട് പതിയെ മാഞ്ഞുതുടങ്ങിയിട്ടുണ്ട്. എങ്കിലും അവിടെ ഒരു ചെറിയ നീറ്റൽ ബാക്കിയുണ്ടായിരുന്നു... ആ തൊട്ടാവാടിപ്പെണ്ണിന്റെ പ്രണയം പോലെ.
ഞാൻ ഉള്ളിൽ വിരിഞ്ഞ ഒരു ചെറുപുഞ്ചിരിയോടെ ഫോൺ സ്ക്രീനിലേക്ക് നോക്കി അങ്ങനെ ഇരുന്നു.
രചന: സജീവൻ
19.02.2023

No comments:
Post a Comment