Tuesday, July 21, 2026

കാത്തിരിപ്പിന്റെ ഒരു നീലപ്പൂവ്

കാത്തിരിപ്പിന്റെ ഒരു നീലപ്പൂവ്

മേശപ്പുറത്തിരുന്ന മൊബൈൽ ഫോൺ തുടർച്ചയായി ശബ്ദിച്ചുകൊണ്ടിരുന്നപ്പോഴാണ് പ്രകാശ് ജനൽപ്പാളിയിലൂടെ പുറത്തേക്കു നോക്കിയത്.

ഇടവം പെയ്തു തുടങ്ങിയിരിക്കുന്നു. ജനൽക്കമ്പിയിലൂടെ ഒലിച്ചിറങ്ങുന്ന മഴത്തുള്ളികൾക്ക് അയാളുടെ ഓർമ്മകളെ മുപ്പതു വർഷം പിന്നിലേക്ക് ഒഴുക്കിക്കൊണ്ടുപോകാനുള്ള ശക്തിയുണ്ടായിരുന്നു.

ഹൈസ്കൂൾ ക്ലാസിലെ ആ പഴയ തടിബെഞ്ച്…

അതിന്റെ അറ്റത്തിരുന്ന്, അധ്യാപകൻ കാണാതെ തനിക്ക് നേരെ നീണ്ടിരുന്ന ഷീലയുടെ കൈകൾ. അവൾ എഴുതുന്ന കവിതകളുടെ ആദ്യ വായനക്കാരൻ പ്രകാശായിരുന്നു.

പിന്നീട് നാട്ടിലെ ആ പഴയ കോളേജ് കാമ്പസിലേക്ക് വളർന്നപ്പോഴും അവരുടെ ലോകം ആ തണൽമരച്ചുവടുകളിൽ ഒതുങ്ങിനിന്നു. അവൾ കവിതകൾ എഴുതുമ്പോൾ പ്രകാശ് അവളുടെ മുഖത്തെ ഭാവങ്ങൾ നോക്കിയിരുന്നു. അവൾക്കൊപ്പം നടക്കുമ്പോൾ ദാരിദ്ര്യം നിറഞ്ഞ തന്റെ വീടും, കീറിയ പോക്കറ്റും അയാൾ മറന്നു. അവൾ പ്രകാശിന് വെറുമൊരു പ്രണയിനിയായിരുന്നില്ല, ജീവനായിരുന്നു.

പക്ഷേ,

ദാരിദ്ര്യത്തിന് പ്രണയത്തെ തോൽപ്പിക്കാൻ വലിയ പാടില്ലായിരുന്നു.

ഷീലയുടെ അച്ഛൻ ദാസിന്റെ ശാഠ്യങ്ങൾക്കും കർക്കശ നിലപാടുകൾക്കും മുന്നിൽ പ്രകാശിന്റെ സാമ്പത്തിക പരാധീനതകൾ ഒരു വലിയ ചുവരകൾ തീർത്തു. ഒടുവിൽ, കണ്ണീരോടെ മറ്റൊരു വിവാഹത്തിന് അവൾ നിർബന്ധിതയായി.അന്ന് തോറ്റുപോയതാണ് പ്രകാശ്. ആ തോൽവിക്ക് ശേഷം മറ്റൊരാളെ ആ ജീവിതത്തിലേക്ക് ക്ഷണിക്കാൻ അയാളുടെ മനസ്സ് അനുവദിച്ചില്ല. ഷീലയെന്ന ഓർമ്മയെ നെഞ്ചിൽ താലോലിച്ച്, അയാൾ തനിച്ചൊരു തടവുകാരനെപ്പോലെ ജീവിച്ചു തീർത്തു.

വർഷങ്ങൾക്കൊഴിഞ്ഞിരിക്കുന്നു.  പ്രകാശിന് പ്രായം 53 കഴിഞ്ഞിരിക്കുന്നു. തലമുടിയിൽ നര പടർന്നു കഴിഞ്ഞു. ജീവിതം അതിന്റെ ഏകതാനതയോടെ മുന്നോട്ട് പോകുമ്പോഴാണ് കഴിഞ്ഞ ആഴ്ച പഴയ കോളേജ് കൂട്ടുകാർ ചേർന്ന് ഒരു വാട്സാപ്പ് ഗ്രൂപ്പ് തുടങ്ങിയത്.

ഗ്രൂപ്പിലെ ഫോട്ടോകളിലൂടെയും മെസ്സേജുകളിലൂടെയും വിരലോടിക്കുമ്പോൾ അയാളുടെ വിരലുകൾ പെട്ടെന്ന് ഒരിടത്ത് അസ്തമിച്ചു.


 ഷീല ദാസ് !!  30  വർഷങ്ങൾക്ക് ശേഷം ആ പേര് വീണ്ടും കണ്ണിൽ പതിഞ്ഞപ്പോൾ പ്രകാശിന്റെ നെഞ്ച് ദ്രുതഗതിയിൽ മിടിക്കാൻ തുടങ്ങി. പ്രൊഫൈൽ ചിത്രത്തിൽ നോക്കി അയാൾ എത്രയോ സമയം ഇരുന്നു. അവളുടെ ആ പഴയ ചിരിയുടെ തിളക്കം കുറഞ്ഞിരിക്കുന്നു, കണ്ണുകളിൽ പ്രൗഢിയും ഒപ്പം ഒരു ശാന്തതയും നിറഞ്ഞിരിക്കുന്നു. അവൾ വിവാഹിതയാണ്, ഇപ്പോൾ ഒരു മകളുടെ അമ്മയാണ്.അവളെ ഒന്ന് കാണണം എന്ന ആഗ്രഹം അയാളിൽ പടർന്നു പിടിക്കാൻ അധികം സമയം വേണ്ടി വന്നില്ല.

അടുത്ത വർഷം പ്രകാശിന് 54 വയസ്സ് തികയും. ആയുസ്സിന്റെ ഭൂരിഭാഗവും ഓർമ്മകളിൽ ജീവിച്ചു തീർത്ത അയാൾക്ക് ഇപ്പോൾ അവളോട് സംസാരിക്കാനോ, പഴയ കാര്യങ്ങൾ ഓർമ്മിപ്പിക്കാനോ ഒരു താല്പര്യവുമില്ല. അവൾ സുരക്ഷിതമായി, സമാധാനത്തോടെ ജീവിക്കുന്ന ആ ലോകം തകർക്കാൻ അയാൾ ആഗ്രഹിക്കുന്നില്ല.അയാൾക്ക് ഒരേയൊരു കാര്യം മാത്രം മതി.

ദൂരെ നിന്നൊന്ന് കാണണം… അവൾ കാണാതെ, അറിയാതെ… ഒന്നും മിണ്ടാനില്ലാതെ… ഒരൊറ്റ നിമിഷം!"

വിവാഹിതയും ഒരു മകളുടെ അമ്മയുമായ അവളിൽ നിന്ന് അതിൽ കൂടുതൽ മറ്റൊന്നും ആഗ്രഹിക്കാനുള്ള അർഹത തനിക്കില്ലെന്ന് അയാൾക്ക് നന്നായി അറിയാമായിരുന്നു.അങ്ങനെ ഒരു വൈകുന്നേരം, അവൾ താമസിക്കുന്ന നഗരത്തിലെ ആ തിരക്കേറിയ തെരുവോരത്ത് പ്രകാശ് വണ്ടി ഒതുക്കി നിർത്തി. കാറിന്റെ ഗ്ലാസ് പകുതി താഴ്ത്തി അയാൾ പുറത്തേക്ക് നോക്കിയിരുന്നു. മഴ പെയ്തു തോർന്ന ആ വൈകുന്നേരത്ത്, ഒരു സൂപ്പർമാർക്കറ്റിൽ നിന്നും മകൾക്കൊപ്പം ചിരിച്ചു സംസാരിച്ച് പുറത്തേക്ക് വരുന്ന ഷീലയെ അയാൾ കണ്ടു.മകളുടെ കൈകൾ ചേർത്തുപിടിച്ച് റോഡ് മുറിച്ചുകടക്കാൻ നിൽക്കുന്ന അവൾ. പ്രകാശിന്റെ ഹൃദയം ഒരു നിമിഷം നിലച്ചുപോയതുപോലെ തോന്നി. വരിഞ്ഞു മുറുക്കിയ വേദനകൾക്കിടയിലും അവളുടെ മുഖത്ത് ആ പഴയ കവയിത്രിയുടെ ആർദ്രത ബാക്കിയുണ്ടായിരുന്നു.

അവൾ നോക്കാതിരിക്കാൻ അയാൾ കാറിന്റെ നിഴലിലേക്ക് അല്പം കൂടി ഒതുങ്ങിയിരുന്നു. അവൾ അയാളുടെ വണ്ടിയെ കടന്നുപോയി. അവൾ അറിഞ്ഞതേയില്ല, തൊട്ടടുത്ത് മുപ്പത് വർഷമായി തനിക്കായി മാത്രം ജീവിക്കുന്ന ഒരു ഹൃദയമുണ്ടായിരുന്നു എന്ന്.

ഒരു കാറ്റ് വന്ന് പ്രകാശിന്റെ മുഖത്ത് തൊട്ടു. അയാൾ കണ്ണുകൾ അടച്ചു. ആ ഒരൊറ്റ നിമിഷം കൊണ്ട് അയാളുടെ 54 വർഷത്തെ ജീവിതം ധന്യമായതുപോലെ തോന്നി. വണ്ടി മുന്നോട്ട് എടുക്കുമ്പോൾ പ്രകാശിന്റെ ചുണ്ടിൽ ഒരു ചെറിയ ചിരിയുണ്ടായിരുന്നു…

കോളേജ് ഗ്രൂപ്പ് സജീവമായതോടെ പ്രകാശിന്റെ ദിനചര്യകൾക്ക് ഒരു പുതിയ താളം കൈവന്നു. ഗ്രൂപ്പിൽ വരുന്ന നൂറുകണക്കിന് മെസ്സേജുകൾക്കിടയിലൂടെ അയാളുടെ കണ്ണുകൾ എപ്പോഴും തിരഞ്ഞത് ഒരേയൊരു പേര് മാത്രമായിരുന്നു.ഒരു ഞായറാഴ്ച പുലർച്ചെയാണ് ഗ്രൂപ്പിൽ ആ മെസ്സേജ് വന്നത്.

"വർഷങ്ങൾക്ക് ശേഷം മനസ്സിൽ വീണ ചില വരികൾ... കൂട്ടുകാർക്കായി പങ്കുവെക്കുന്നു." — ഷീല ദാസ്.

താഴെ ഒരു കവിതയുടെ ചിത്രം. നീല മഷിയിൽ, റൂൾ ചെയ്ത പേപ്പറിൽ എഴുതിയ വരികൾ.

ആ കൈയക്ഷരം കണ്ടപ്പോൾത്തന്നെ പ്രകാശിന്റെ ഉള്ളിൽ ഒരു മിന്നൽ പാഞ്ഞുപോയി. ഹൃദയത്തിന്റെ താളം തെറ്റിച്ചുകൊണ്ട് അയാൾ ആ വരികൾ ഓരോന്നായി വായിച്ചു.

"പെയ്തു തോരാത്ത മഴയുടെ ഓർമ്മയ്ക്ക്,

മാഞ്ഞുപോകാത്ത കാൽപ്പാടുകൾ നൽകിയവന്,

ഇന്നും തുറന്നിട്ട ജാലകപ്പടിയിൽ,

കാത്തിരിപ്പിന്റെ ഒരു നീലപ്പൂവ് ബാക്കിയുണ്ട്..."

ഗ്രൂപ്പിൽ പെട്ടെന്ന് തന്നെ അഭിനന്ദനങ്ങളുടെ പ്രവാഹമുണ്ടായി. "അസ്സലായി ഷീലാ...", "നമ്മുടെ പഴയ കവയിത്രി തിരിച്ചുവന്നല്ലോ!", "വലിയൊരു എഴുത്തുകാരിയാകേണ്ടവളായിരുന്നു നീ..." എന്നിങ്ങനെ കൂട്ടുകാർ മാറി മാറി കമന്റുകൾ ഇട്ടു.

എന്നാൽ ഈ പുകഴ്ത്തലുകൾക്കിടയിലൊന്നും ഷീലയുടെ മനസ്സ് ഉണ്ടായിരുന്നില്ല. ഓരോ പുതിയ നോട്ടിഫിക്കേഷൻ വരുമ്പോഴും അവൾ ഫോൺ എടുത്തു നോക്കിക്കൊണ്ടിരുന്നു. അവളുടെ വിരലുകൾ തിരഞ്ഞത് മറ്റൊരാളെയായിരുന്നു.

'പ്രകാശ്'

അയാൾ ഗ്രൂപ്പിലുണ്ടെന്ന് അവൾക്ക് അറിയാമായിരുന്നു. അയാൾ ഇത് വായിച്ചോ? എന്താണ് ഒന്നും മിണ്ടാത്തത്?മറ്റെല്ലാവരുടെയും വരികൾക്ക് നടുവിലും പ്രകാശിന്റെ മൗനം അവളെ അസ്വസ്ഥയാക്കി. കാരണം, പണ്ട് കോളേജ് കാമ്പസിലെ ആ തണൽമരച്ചുവട്ടിൽ വെച്ച് അവൾ എഴുതിയ വരികൾക്ക് അയാൾ തരുന്ന ആ ചെറിയ പുഞ്ചിരിയായിരുന്നു അവളുടെ ഏറ്റവും വലിയ പുരസ്കാരം. മുപ്പത് വർഷങ്ങൾക്ക് ശേഷവും, ഒരു ലോകം മുഴുവൻ പുകഴ്ത്തുമ്പോഴും അവൾ കാത്തിരുന്നത് ആ പഴയ 'ആദ്യ വായനക്കാരന്റെ' ഒരൊറ്റ വാക്കിന് വേണ്ടിയായിരുന്നു.

ഗ്രൂപ്പിലെ ചർച്ചകളെല്ലാം കണ്ട് പ്രകാശ് ഫോണും പിടിച്ച് ജനലരികിൽത്തന്നെ ഇരുന്നു. അവളുടെ വരികൾ അയാളുടെ നെഞ്ചിൽ തുളച്ചുകയറുകയായിരുന്നു. അവൾ അത് ആർക്കുവേണ്ടിയാണ് എഴുതിയതെന്ന് അയാൾക്ക് മാത്രം മനസ്സിലാകുന്ന രഹസ്യഭാഷയായിരുന്നു അത്.മറുപടി എഴുതാൻ അയാൾ പലവട്ടം ടൈപ്പ് ചെയ്തു:

"വളരെ നന്നായിട്ടുണ്ട് ഷീലാ..."

പക്ഷേ, വിരലുകൾക്ക് ജീവനില്ലാത്തതുപോലെ തോന്നി. താൻ ഒരു കമന്റ് ഇട്ടാൽ അത് മറ്റുള്ളവർ എങ്ങനെ എടുക്കും?

അവളുടെ കുടുംബജീവിതത്തെ അത് ബാധിക്കുമോ? ഒരു മകളുടെ അമ്മയായ അവളുടെ സമാധാനം കെടുത്താൻ തനിക്കെന്ത് അർഹതയുണ്ട്?ഒരുപാട് ആലോചനകൾക്കൊടുവിൽ, ഒരു സാധാരണ സുഹൃത്തിനെപ്പോലെ അയാൾ ആ കവിതയ്ക്ക് താഴെ ഒരു ചെറിയ 'ലൈക്ക്'  മാത്രം നൽകി. വാക്കുകളില്ലാത്ത, ഒരു നിശബ്ദമായ അംഗീകാരം.

അപ്പുറത്ത്, ഫോണിലേക്ക് കണ്ണുനട്ടിരുന്ന ഷീലയുടെ ഉള്ളിൽ ആ നിമിഷം ഒരു കടൽ ഇരമ്പി. പ്രകാശിന്റെ ആ ഒരു നീല 💙ലൈക്ക് അടയാളം കണ്ടപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു. അവൾക്ക് മനസ്സിലായി, അയാൾ വരികൾ വായിച്ചു എന്ന് മാത്രമല്ല, അതിലെ ഓരോ അക്ഷരവും ഉൾക്കൊണ്ടിരിക്കുന്നു എന്ന്.

അവൾ പതുക്കെ ആ പ്രൊഫൈൽ ചിത്രത്തിലേക്ക് വിരൽ തൊട്ടു. നരച്ച മുടിയും കണ്ണടയുമുള്ള പ്രകാശ്. അവൾ ഓർത്തു വെച്ചിരുന്ന ആ പഴയ കോളേജ് കുമാരനായിരുന്നില്ല അത്.

കാലം അയാളെയും ഒരുപാട് മാറ്റിമറിച്ചിരിക്കുന്നു. എങ്കിലും ആ കണ്ണുകളിലെ ആർദ്രതയ്ക്ക് ഒരു മാറ്റവുമില്ലായിരുന്നു.

ഷീലയുടെ ഭർത്താവ് ജോലി ആവശ്യങ്ങൾക്കായി എപ്പോഴും യാത്രകളിലായിരുന്നു.

കോളേജ് കഴിഞ്ഞയുടൻ അച്ഛന്റെ ശാഠ്യങ്ങൾക്ക് വഴങ്ങി ജീവിക്കേണ്ടി വന്നപ്പോൾ, കവിതയും സാഹിത്യവുമെല്ലാം അവൾക്ക് ഉപേക്ഷിക്കേണ്ടി വന്നിരുന്നു. മകൾ വളർന്നു വലുതായതോടെ ഉണ്ടായ ഒറ്റപ്പെടലിലാണ് അവൾ വീണ്ടും എഴുത്തിലേക്ക് തിരിഞ്ഞത്.

സത്യത്തിൽ അവളും ആ ഓർമ്മകൾക്കായി കാത്തിരിക്കുകയായിരുന്നു. പ്രകാശ് വിവാഹം കഴിക്കാതെ തനിച്ചാണ് ജീവിക്കുന്നതെന്ന സത്യം മറ്റൊരു കൂട്ടുകാരൻ വഴി അവൾ അറിഞ്ഞിരുന്നു. താൻ കാരണം ഒരു മനുഷ്യന്റെ ജീവിതം ശൂന്യമായിപ്പോയല്ലോ എന്ന നീറ്റൽ അവളെ എപ്പോഴും വേട്ടയാടി.

അതുകൊണ്ട് തന്നെയാണ് അവൾ വീണ്ടും എഴുതിയത്. ആ വരികളിലൂടെ പ്രകാശിനോട് മാപ്പ് ചോദിക്കുകയായിരുന്നു അവൾ. ഇപ്പോൾ ഇരുവരും പരസ്പരം ഒന്നും മിണ്ടുന്നില്ല. നേരിട്ട് ഒരു മെസ്സേജ് അയക്കുന്നുമില്ല. പക്ഷേ, ആ ആഴ്ചകളിൽ ഗ്രൂപ്പിൽ വന്ന ഓരോ കവിതയും അവർക്കിടയിലെ രഹസ്യപ്പാലമായി മാറി.

അവൾ എഴുതിക്കൊണ്ടേയിരുന്നു... പ്രകാശ് അത് വായിച്ച്, ആരും കാണാതെ നെഞ്ചിൽ ചേർത്തുവെച്ചുകൊണ്ട് ഒരു നിഴലായി കൂടെ നടന്നു. താൻ ദൂരെ നിന്ന് ഒരു നിമിഷം അവളെ കണ്ട കാര്യം പ്രകാശ് ഗ്രൂപ്പിൽ പറഞ്ഞതേയില്ല. കാരണം, ആ ഒരൊറ്റ നോട്ടത്തിന്റെ ഓർമ്മയിൽ ബാക്കി ജീവിതം മുഴുവൻ ജീവിച്ചുതീർക്കാനുള്ള പ്രകാശം അയാൾക്ക് ലഭിച്ചുകഴിഞ്ഞിരുന്നു. ഒന്നിനും ഒന്നിനും വേണ്ടിയല്ലാതെ, ഒടുവിലത്തെ ശ്വാസം വരെ കാത്തുസൂക്ഷിക്കാൻ മാത്രമുള്ളൊരു പ്രണയം.

മഴ നനഞ്ഞ ആ വൈകുന്നേരം പ്രകാശ് ഒരിക്കലും മറക്കില്ല. നഗരത്തിലെ തിരക്കുകളിൽ നിന്ന് മാറി, കാമ്പസ് കാലത്തെ അനുസ്മരിപ്പിക്കുന്ന ആ പഴയ ലൈബ്രറി കോമ്പൗണ്ടിൽ അയാൾ കാർ ഒതുക്കി. വണ്ടിയിൽ നിന്നിറങ്ങി കുട നിവർത്തുമ്പോഴാണ് തൊട്ടടുത്ത കോഫി ഷോപ്പിന്റെ വരാന്തയിൽ ആ മുഖം അയാൾ കണ്ടത്.

ഷീല! അവൾ തനിച്ചായിരുന്നു. കയ്യിലൊരു പുസ്തകവും ചൂടു കാപ്പിയുമായി ജനലിലൂടെ പുറത്തെ മഴ നോക്കി ഇരിക്കുകയാണ്. ഗ്രൂപ്പിലെ ലൈക്കുകൾക്കും മൗനങ്ങൾക്കും അപ്പുറം, മുപ്പത് വർഷങ്ങൾക്ക് ശേഷം അവളെ ഇത്രയും അരികിൽ കണ്ടപ്പോൾ പ്രകാശിന്റെ കാലുകൾ ഒരു നിമിഷം തറഞ്ഞുപോയി. തിരിഞ്ഞു നടക്കണോ എന്ന് അയാൾ ആലോചിച്ചു. എന്നാൽ ഇത്തവണ അവളുടെ കണ്ണുകൾ പ്രകാശിലേക്ക് നീണ്ടു. ആ നോട്ടത്തിൽ പരിഭ്രമമില്ലായിരുന്നു, പകരം വർഷങ്ങളായി കാത്തിരുന്ന ഒരാളെ കണ്ടുമുട്ടിയപ്പോഴുണ്ടാകുന്ന ഒരു ശാന്തതയുണ്ടായിരുന്നു.

അവൾ പതുക്കെ എഴുന്നേറ്റ്, ജനൽ ഗ്ലാസിനിടയിലൂടെ അയാളെ നോക്കി പുഞ്ചിരിച്ചു...

ഒപ്പം അകത്തേക്ക് വരാൻ കൈകൊണ്ട് ആംഗ്യവും കാണിച്ചു.

അകലം മുറിച്ചുകടക്കാൻ പ്രകാശിന് ആ ഒരു പുഞ്ചിരി മാത്രം മതിയായിരുന്നു.

അവർ നേർക്കുനേർ ഇരുന്നു. മുപ്പത് വർഷത്തെ നീണ്ട മൗനം ആ മേശപ്പുറത്ത് ഒരൊറ്റ നിമിഷം കൊണ്ട് ഉരുകിത്തീർന്നു.

"സുഖമാണോ പ്രകാശ്?" — ഷീലയാണ് ആദ്യം മിണ്ടിയത്. അവളുടെ ശബ്ദത്തിന് ആ പഴയ കൗമാരക്കാരിയുടെ ഈണമുണ്ടായിരുന്നു."സുഖം... നീ സുഖമായിരിക്കുന്നല്ലോ, അല്ലേ?" പ്രകാശ് പതുക്കെ ചോദിച്ചു.

"ഉം..." അവൾ ജനലിലൂടെ പുറത്തേക്ക് നോക്കി നെടുവീർപ്പിട്ടു. "പക്ഷേ, ആ പഴയ ഷീല മരിച്ചിരുന്നു പ്രകാശ്. വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി മറ്റൊരു ജീവിതത്തിലേക്ക് പോയപ്പോൾ കവിതയും എഴുത്തും ഒപ്പം എന്റെ സന്തോഷങ്ങളും ഞാൻ ഉപേക്ഷിച്ചിരുന്നു. ഒരു കടമ പോലെ ജീവിച്ചു തീർക്കുകയായിരുന്നു. മകൾ വളർന്ന് കോളേജിലായപ്പോഴാണ് ഞാൻ വീണ്ടും ഒറ്റപ്പെട്ടത്. ആ ഒറ്റപ്പെടലിലാണ് ഞാൻ വീണ്ടും പേനയെടുത്തത്. ഗ്രൂപ്പിൽ ഞാൻ എഴുതിയ കവിതകളെല്ലാം... അത്..."

അവൾ വാക്കുകൾ പൂർത്തിയാക്കിയില്ല. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

പ്രകാശ് അവളുടെ കൈകളിൽ തൊട്ടില്ല, അവളെ ആശ്വസിപ്പിക്കാൻ പരിധികൾ ലംഘിച്ചതുമില്ല. എന്നാൽ അയാളുടെ നോട്ടത്തിൽ അവൾക്ക് താങ്ങാകാൻ പോന്നൊരു ആർദ്രതയുണ്ടായിരുന്നു.

"എനിക്കറിയാം ഷീലാ..." പ്രകാശ് ശാന്തമായി പറഞ്ഞു. "നീ അന്ന് പോയപ്പോൾ എന്റെ ജീവിതം അവിടെ അവസാനിച്ചെന്നാണ് ഞാൻ കരുതിയത്. അതുകൊണ്ടാണ് ഞാൻ മറ്റൊരാളെ വിവാഹം കഴിക്കാതിരുന്നതും. പക്ഷേ, നീ സന്തോഷത്തോടെ ജീവിക്കുന്നു എന്ന് കരുതിയാണ് ഞാൻ ഇത്രയും കാലം സ്വയം ആശ്വസിച്ചത്. കഴിഞ്ഞ ദിവസം ഞാൻ നിന്നെ നിന്റെ മകൾക്കൊപ്പം ദൂരെ ഒരിടത്ത് വെച്ച് കണ്ടിരുന്നു. നീ കാണാതെ...

അറിയാതെ. അന്ന് നിന്റെ മുഖത്തെ ആ ചിരി കണ്ടപ്പോൾ എന്റെ 53 വർഷത്തെ ജീവിതം സഫലമായതുപോലെ തോന്നി"

പ്രകാശിന്റെ വാക്കുകൾ കേട്ട് ഷീല ഒരു നിമിഷം സ്തബ്ധയായി. തനിക്ക് വേണ്ടി മാത്രം ജീവിതം മാറ്റിവെച്ച ഈ മനുഷ്യന്റെ സ്നേഹത്തിന് മുന്നിൽ അവളുടെ കണ്ണീർ തുള്ളികൾ കാപ്പി കപ്പിലേക്ക് ഇറ്റുവീണു. "എനിക്ക് മാപ്പ് തരാൻ നിനക്കാവുമോ പ്രകാശ്? ഞാൻ കാരണം...".

"ഇല്ല ഷീലാ..." പ്രകാശ് അവളെ തടഞ്ഞു.

"നമ്മൾ ഒഴുക്കിനെതിരെ നീന്താൻ കെൽപ്പില്ലാത്ത രണ്ടു മനുഷ്യരായിരുന്നു. അതിൽ ആരും കുറ്റക്കാരല്ല. നീ തളരരുത്. നിന്റെ കവിതകൾ ഇനിയും വരണം. നിന്റെ വരികൾ വായിക്കാൻ ഇപ്പോഴും ആ പഴയ ഒന്നാം ബെഞ്ചുകാരൻ കാത്തിരിപ്പുണ്ട്."

ആ കൂടിക്കാഴ്ച അവരുടെ ഉള്ളിലെ എല്ലാ ഭാരങ്ങളും ഇറക്കിവെക്കാൻ സഹായിച്ചു. നഷ്ടബോധത്തിന്റെ കരിനിഴലിൽ നിന്ന് അവർ രണ്ടുപേരും ഒടുവിൽ മോചിതരായി.

അവർ പരിധികൾ ലംഘിച്ചില്ല. പരസ്പരം കുടുംബജീവിതത്തെയോ വ്യക്തിസ്വാതന്ത്ര്യത്തെയോ ബാധിക്കുന്ന ഒന്നും തന്നെ അവർക്കിടയിൽ ഉണ്ടായില്ല. എന്നാൽ, അവർ നല്ല സുഹൃത്തുക്കളായി മാറി.

ഇപ്പോൾ, ഷീലയ്ക്ക് എന്തെങ്കിലും സങ്കടമോ പുതിയൊരു കവിതയുടെ വരികളോ ഉണ്ടായാൽ അവൾ ആദ്യം വിളിക്കുന്നത് പ്രകാശിനെയാണ്. പ്രകാശിന് തന്റെ ഏകാന്തതകളിൽ താങ്ങായി അവളുടെ അദൃശ്യമായ സാമീപ്യമുണ്ട്.

ലോകം അവരെ പഴയ കാമുകീ-കാമുകന്മാർ എന്ന് വിളിച്ചേക്കാം, എന്നാൽ അവർക്കിടയിലുള്ളത് പ്രണയത്തിനും അപ്പുറം പരസ്പരം താങ്ങായി നിൽക്കുന്ന രണ്ട് ആത്മാക്കളുടെ ആഴമേറിയ സൗഹൃദമായിരുന്നു.

ഒരു 54-ാം വയസ്സിൽ, ജീവിതത്തിന്റെ സായന്തനത്തിൽ, അവർക്ക് പരസ്പരം നഷ്ടപ്പെട്ട പ്രണയത്തെയോർത്ത് സങ്കടമില്ലായിരുന്നു. കാരണം, അവർക്കിടയിലെ അകലം കുറഞ്ഞിരുന്നു... പരിധികളുടെ വേലിക്കെട്ടുകൾക്കുള്ളിൽ നിന്നുകൊണ്ട് തന്നെ, ഒരാൾക്ക് ഒരാൾ എന്നും ഒരു വലിയ താങ്ങായി അവർ മാറി.പെയ്തു തോർന്ന മഴയ്ക്ക് ശേഷം ആകാശത്ത് തെളിഞ്ഞ സന്ധ്യാനക്ഷത്രത്തെ നോക്കി പ്രകാശ് തന്റെ കാർ മുന്നോട്ട് എടുത്തു. ഇപ്പോൾ അയാളുടെ ഫോണിൽ ഷീലയുടെ ഒരു മെസ്സേജ് വന്നിട്ടുണ്ടായിരുന്നു:

"ഹാപ്പി സേഫ് ജേർണി പ്രകാശ് my dear .Prakash".

അയാളുടെ ചുണ്ടിൽ ആത്മസംതൃപ്തിയുടെ ഒരു പുഞ്ചിരി വിരിഞ്ഞു. ജീവിതം ഒടുവിൽ അവർക്ക് മുന്നിൽ മനോഹരമായി പുനർജനിച്ചിരിക്കുന്നു.

(ശുഭം)

സജീവൻ

23/03/2023